കൊച്ചി: ഫെഡറൽ ബാങ്കിന്റെ അറ്റാദായം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാംപാദത്തിൽ 20.93 ശതമാനം വളർച്ചയോടെ 1,259.10 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 5,78,503.76 കോടി രൂപയായി ഉയർന്നു. വാർഷിക അറ്റാദായം 4,117.32 കോടി രൂപയായി.
ബാങ്കിന്റെ മൊത്തം ബിസിനസ് 4.54 ശതമാനം വർധിച്ച് 5,78,503.76 കോടിയിലെത്തി. മൂന്നാംപാദത്തിൽ 2,97,795.82 കോടി രൂപയായിരുന്ന നിക്ഷേപം 5.41 ശതമാനം വർധനവോടെ 3,13,909.39 കോടിയായി.
വായ്പാവിതരണത്തിലും ബാങ്കിനു മികച്ച വളർച്ചയാണ്. ആകെ വായ്പ മൂന്നാംപാദത്തിലെ 2,58,910.16 കോടിയിൽനിന്ന് 2,68,369.03 കോടിയായി വർധിച്ചു. 3.65 ശതമാനമാണു വളർച്ചാനിരക്ക്. പ്രവാസിനിക്ഷേപം 7.04 ശതമാനം പാദവാർഷിക വർധനവോടെ 1,02,619.69 കോടിയായി ഉയർന്നു.
വായ്പകളുടെ 1.62 ശതമാനമാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. നാലാംപാദത്തിൽ ബാങ്ക് 39 പുതിയ ശാഖകൾ തുറന്നു.
വളർച്ച ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത പദ്ധതികൾപ്രകാരം കാര്യക്ഷമതയുള്ള പ്രവർത്തനം നടത്താൻ സാധിച്ചതാണു നാലാം പാദ ഫലങ്ങളിൽ വ്യക്തമാകുന്നതെന്ന് ഫെഡറൽ ബാങ്ക് എംഡി കെ.വി.എസ്. മണിയൻ പറഞ്ഞു.